ചികിത്സപ്പിഴവ് മൂലം യുവാവ് മരിച്ച സംഭവത്തിൽ മെഡിക്കൽ കോളജ് ഡോക്ടർക്ക് സസ്പെൻഷൻ |
കോഴിക്കോട്: പിത്താശയ രോഗത്തിെൻറ ചികിത്സക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയ യുവാവ് ചികിത്സപ്പിഴവ് കാരണം മരിച്ച സംഭവത്തിൽ ജനറൽ സർജറി വിഭാഗം ഡോക്ടറെ സസ്പെൻഡ് ചെയ്തതായി പ്രിൻസിപ്പൽ മനുഷ്യാവകാശ കമീഷനെ അറിയിച്ചു.
സംസ്ഥാന മനുഷ്യാവകാശ കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കോഴിക്കോട് ഗവ. െഗസ്റ്റ് ഹൗസിൽ നടത്തിയ സിറ്റിങ്ങിലാണ് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ റിപ്പോർട്ട് സമർപ്പിച്ചത്. ചേമഞ്ചേരി സ്വദേശി ബൈജുവാണ് മരിച്ചത്.
ചികിത്സപ്പിഴവിനെതിരായ പരാതിയിൽ കമീഷൻ കേസെടുത്ത് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറോട് അന്വേഷണം നടത്താൻ നിർദേശിച്ചിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. മനുഷ്യാവകാശ പ്രവർത്തകൻ നൗഷാദ് തെക്കയിൽ സമർപ്പിച്ച പരാതിയിലാണ് നടപടി. ജില്ല ആയുർവേദ ആശുപത്രി പരിസരത്തുള്ള മാലിന്യം പൂർണമായി നീക്കിയതായി കോഴിക്കോട് നഗരസഭ സെക്രട്ടറി കമീഷനെ അറിയിച്ചു.
പി.എം. ഫ്രാൻസിസ് സമർപ്പിച്ച പരാതിയിലാണ് നടപടി. 56 കേസുകളാണ് സിറ്റിങ്ങിൽ പരിഗണിച്ചത്.